Header ads

CLOSE

ഇന്ത്യ വീണ്ടും പാകിസ്ഥാനെ തകര്‍ത്തു; രോഹിത് കോലിയുടെ റെക്കോഡ് മറികടന്നു

ഇന്ത്യ വീണ്ടും  പാകിസ്ഥാനെ തകര്‍ത്തു; രോഹിത് കോലിയുടെ  റെക്കോഡ് മറികടന്നു

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ശനിയാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലെത്താന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 30.3 ഓവറുകള്‍ മാത്രം. നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍ മാത്രവും. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്ഥാനെതിരെ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. പാകിസ്ഥാനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന റെക്കോഡും ഇന്ത്യ നിലനിര്‍ത്തി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 63 പന്തുകള്‍ നേരിട്ട രോഹിത് ആറ് വീതം സിക്സും ഫോറുമടക്കം 86 റണ്‍സെടുത്തു. ഇതോടെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. 2019 ലോകകപ്പില്‍ മാഞ്ചെസ്റ്ററില്‍ പാകിസ്ഥാനെതിരെ 77 റണ്‍സെടുത്ത കോലിയുടെ റെക്കോഡാണ് രോഹിത് ഈ ഇന്നിംഗ്‌സോടെ മറികടന്നത്. ഇതോടൊപ്പം ഏകദിനത്തില്‍ 300 സിക്സറുകളെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത്. 
ഫോമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ നാലാം നമ്പര്‍ താരം ശ്രേയസ് അയ്യര്‍ 53 റണ്‍സോടെ പുറത്താകാതെ നിന്നു. 62 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിംഗ്സ്.
192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്കായി തകര്‍ത്തടിച്ചാണ് രോഹിത് ശര്‍മ്മയും- ശുഭ്മാന്‍ ഗില്ലും തുടങ്ങിയത്. ഡെങ്കിപ്പനി മൂലം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഗില്‍ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ 11 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി.
രണ്ടാം വിക്കറ്റില്‍ വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് 56 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് ട്രാക്കിലായി. ഇതിനിടെ ഹസന്‍ അലിക്കെതിരായ കോലിയുടെ ഷോട്ട് പിഴച്ചു. പാകിസ്ഥാനെതിരെ എന്നും തിളങ്ങാറുള്ള കോലി 18 പന്തില്‍ നിന്ന് 16 റണ്‍സുമായി മടങ്ങി.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് - ശ്രേയസ് അയ്യര്‍ സഖ്യം കളി പൂര്‍ണമായും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 77 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. രോഹിത് പുറത്തായതിന് പിന്നാലെ ശ്രേയസും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 19 റണ്‍സോടെ പുറത്താകാതെ നിന്നു.പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.ആദ്യം ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിനയച്ച ഇന്ത്യ അവരെ 42.5 ഓവറില്‍ 191 റണ്‍സിനാണ് പുറത്താക്കിയത്. 36 റണ്‍സിനിടെ പാകിസ്ഥാന്റെ എട്ട് വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടു. ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നിര്‍ണായക ബൗളിംഗ് മാറ്റങ്ങളും ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമായി.
അധികം കുഴപ്പമില്ലാതെയാണ് പാക് ഇന്നിംഗ്സ് തുടങ്ങിയത്. എന്നാല്‍ എട്ടാം ഓവറില്‍ അബ്ദുള്ള ഷഫീഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 24 പന്തില്‍ 20 റണ്‍സെടുത്താണ് ഷഫീഖ് മടങ്ങിയത്. പിന്നാലെ നിലയുറപ്പിച്ച ഇമാം ഉള്‍ ഹഖിനെ മടക്കി ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക സാന്നിധ്യമായി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍ സഖ്യം ക്ഷമയോടെ സ്‌കോര്‍ മുന്നോട്ടുചലിപ്പിച്ചു. 82 റണ്‍സ് ചേര്‍ത്ത ഈ സഖ്യം വെല്ലുവിളിയാകുമെന്ന ഘട്ടത്തില്‍ സിറാജ് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ഫോം വീണ്ടെടുത്ത് 58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 50 റണ്‍സെടുത്ത ബാബറിന്റെ കുറ്റി തെറിപ്പിച്ച സിറാജ് ഇന്ത്യയ്ക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചു.      ബാബറാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.33-ാം ഓവറില്‍ സൗദ് ഷക്കീലിനെയും (6), ഇഫ്തിഖര്‍ അഹമ്മദിനെയും (4) പുറത്താക്കിയ കുല്‍ദീപ് യാദവ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. 34-ാം ഓവറില്‍ റിസ്വാന്റെ പ്രതിരോധം ബുംറ തകര്‍ത്തതോടെ മത്സരത്തിലെ പാകിസ്ഥാന്റെ പിടി അയഞ്ഞു. 69 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 49 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം.
ഷദാബ് ഖാന്‍ (2), മുഹമ്മദ് നവാസ് (4), ഹസന്‍ അലി (12), ഹാരിസ് റൗഫ് (2) എന്നിവരെ വേഗത്തില്‍ മടക്കി ഇന്ത്യ, പാക് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി ബുംറ, സിറാജ്, ഹാര്‍ദിക്, കുല്‍ദീപ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads