Header ads

CLOSE

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: വോട്ടെടുപ്പ് നവംബര്‍ 7ന് ആരംഭിച്ച് 30ന് അവസാനിക്കും

അഞ്ച് സംസ്ഥാനങ്ങളില്‍  തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: വോട്ടെടുപ്പ് നവംബര്‍ 7ന് ആരംഭിച്ച്  30ന്  അവസാനിക്കും

വോട്ടെണ്ണല്‍ ഡിസംബര്‍ 3ന് 
ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ഘട്ടമായിട്ടുമാണ് തിരഞ്ഞെടുപ്പ്. മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്. എല്ലായിടങ്ങളിലും
വോട്ടെണ്ണല്‍ ഡിസംബര്‍ 3നാണ്. മിസോറാമില്‍ ഒക്ടോബര്‍ 13-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 20-നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 21-ന് സൂക്ഷ്മപരിശോധന. 23-ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തിനുള്ള വിജ്ഞാപനം ഒക്ടോബര്‍ 13-ന് പുറത്തിറങ്ങും. 20-ന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 21-ന് സൂക്ഷ്മപരിശോധന. 23-ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം ഒക്ടോബര്‍ 21-ന് പുറത്തിറങ്ങും. 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 31-ന് സൂക്ഷമപരിശോധന. നവംബര്‍ രണ്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
രാജസ്ഥാനില്‍ ഒക്ടോബര്‍ 30-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. നവംബര്‍ ആറ്‌വരെ നാമര്‍നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മപരിശോധന. ഒമ്പതുവരെ നാമനിര്‍ദ്ദേപത്രിക പിന്‍വലിക്കാം.
നവംബര്‍ മൂന്നിന് വിജ്ഞാപനം പുറത്തിറങ്ങുന്ന തെലങ്കാനയില്‍ 10നാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. 13ന് സൂക്ഷമപരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി നവംബര്‍ 15. ന്യൂഡല്‍ഹി ആകാശവാണിയുടെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
മധ്യപ്രദേശ് ബി.ജെ.പി.യും മിസോറം എന്‍.ഡി.എ. സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് ഭരണത്തില്‍. തെലങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിന്റെ ബി.ആര്‍.എസ്. ആണ് ഭരിക്കുന്നത്.
തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും. മിസോറാമില്‍ 40, തെലങ്കാനയില്‍ 119, രാജസ്ഥാനില്‍ 200, മദ്ധ്യപ്രദേശില്‍ 230, ഛത്തീസ്ഗഢില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ 8.52 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഛത്തീസ്ഗഢില്‍ 2.03 കോടി, മധ്യപ്രദേശില്‍ 5.6 കോടി, രാജസ്ഥാനില്‍ 5.25 കോടി, തെലങ്കാനയില്‍ 3.17 കോടി വോട്ടാര്‍മാരും ജനവിധിയെഴുതും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കേ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് നിര്‍ണായകമായ ജനവിധിക്കാണ് അരങ്ങൊരുങ്ങുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍ഡിഎ-ഇന്ത്യ മുന്നണികളുടെ ബലപരീക്ഷണം കൂടിയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.
 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads