Header ads

CLOSE

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക് ആലം കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച വിധിക്കും

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക് ആലം കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച വിധിക്കും

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി.  ശിക്ഷ വ്യാഴാഴ്ച വിധിക്കും. കൊലപാതകം, ബലാത്സംഗം, പോക്‌സോ കുറ്റങ്ങള്‍,  തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിവ ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു.സാക്ഷിമൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനാണെന്ന് തെളിയിച്ചത്. വധശിക്ഷ വിധിക്കാവുന്ന മൂന്നു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ക്രൂരകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്‌സോ കോടതി കേസില്‍ വിധി പറയുന്നത്.  സമാനതകളില്ലാത ക്രൂരതയെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മൃതദേഹം കല്ലുകൊണ്ട് ഇടിച്ചുവികൃതമാക്കിയ സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കല്ലുകൊണ്ട് ഇടിച്ചു മുഖം വികൃതമാക്കി ഒടിച്ചുമടക്കി ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം, പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 100 ദിവസം ജയിലില്‍ കഴിഞ്ഞിട്ടും പ്രതിക്ക് യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ മാനസിക നില പരിശോധച്ചതിന്റെ റിപ്പോര്‍ട്ട് ഉണ്ടോയെന്ന് കോടതി ചോദിച്ചു. പരിശോധന നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാം എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.  ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കുന്നതിനു മുന്‍പ് മാനസിക നില പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 4നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ജൂലായ് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ ബിഹാര്‍ സ്വദേശി അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കിയാണ് കൊലപ്പെടുത്തിയത്. ജൂലായ് 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 41 സാക്ഷികളുടെ വിസ്താരം കേസില്‍ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads