Header ads

CLOSE

300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍മന്ത്രി മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് രേഖകള്‍ കണ്ടെത്തി

300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:  മുന്‍മന്ത്രി മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് രേഖകള്‍ കണ്ടെത്തി

തൃശൂര്‍:എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.സി.മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് നടത്തി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. മൊയ്തീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു ബിസിനസുകാരുടെ വീട്ടിലും റെയ്ഡ് നടത്തി. നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയില്‍നിന്നാണ് മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്ക് സൂചന ലഭിച്ചത്. ആദ്യമായാണ് കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത്.
25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേര്‍ മൊയ്തീന്റ ബെനാമികളാണെന്ന വിവരം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇഡിക്ക് ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയായിരുന്നു റെയ്ഡ്.
എ.സി.മൊയ്തീന്റെ തെക്കും കര പനങ്ങാട്ടുകരയിലെ വസതിയില്‍ റെയ്ഡ് നടക്കുമ്പോള്‍തന്നെയാണ്, ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷിന്റെ ചേര്‍പ്പിലെ വീട്ടിലും പണം പലിശയ്ക്ക് കൊടുക്കുന്ന കണ്ണൂര്‍ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്.
കൊച്ചിയില്‍നിന്ന് ഇഡി അഡീഷനല്‍ ഡയറക്ടര്‍ ആനന്ദന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് മൊയ്തീന്റെ വീട്ടിലെത്തിയത്. അനില്‍കുമാറിനെയും സതീശനെയും ബാങ്കിന് പരിചയപ്പെടുത്തിയതു മൊയ്തീനാണെന്ന സൂചന ഇഡി പരിശോധിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ കരുവന്നൂര്‍ ബാങ്ക് കൂട്ടുനിന്നുവെന്ന് നേരത്തെ ഇഡി കണ്ടെത്തിയിരുന്നു. ചില രേഖകള്‍ മൊയ്തീന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം. അനില്‍കുമാറിനും സതീശനും ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
ഈടില്ലാതെയോ വ്യാജരേഖകള്‍ ഈടാക്കിയോ വായ്പ നല്‍കിയതും ചട്ടങ്ങള്‍ ലംഘിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചതുമടക്കമുള്ള തട്ടിപ്പുകളാണ് 300 കോടി വരുമെന്നു കണ്ടെത്തിയിട്ടുള്ളത്. മൊയ്തീന്റെ വീട്ടിലെ റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്. ചേര്‍പ്പില്‍ രാത്രി 7.45നും കോലഴിയില്‍ 9.30നും റെയ്ഡ് അവസാനിപ്പിച്ചു. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads