Header ads

CLOSE

കുട്ടിയെ തട്ടിയെടുത്തതിന് പിന്നില്‍ 5 കോടിയുടെ കടബാധ്യതയെന്ന് പൊലീസ്; മൂവരും ജയിലില്‍

കുട്ടിയെ തട്ടിയെടുത്തതിന്  പിന്നില്‍ 5 കോടിയുടെ കടബാധ്യതയെന്ന് പൊലീസ്; മൂവരും ജയിലില്‍

കൊല്ലം: അഞ്ച് കോടി രൂപ കടബാധ്യതയുണ്ടായിരുന്ന കെ.ആര്‍.പത്മകുമാറും കുടുംബവും 10 ലക്ഷം രൂപയുടെ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാനാണ് ഓയൂരില്‍നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ്. കുട്ടിയുടെ അച്ഛന് സംഭവത്തില്‍ ബന്ധമോ പ്രതികളുമായി സാമ്പത്തിക ഇടപാടോ ഇല്ലെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ദുരൂഹത തുടരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ പിടിയിലായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം.ആര്‍.അനിതകുമാരി (39), ഏകമകള്‍ പി.അനുപമ (21) എന്നിവരെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 15 വരെ റിമാന്‍ഡ് ചെയ്തു. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലും അനിതകുമാരിയെയും അനുപമയെയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും അയച്ചു. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകല്‍, രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിക്കല്‍, ഗൂഢാലോചന, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 
വെള്ളിയാഴ്ച വൈകിട്ട് അടൂര്‍ ആംഡ് പൊലീസ് ക്യാമ്പില്‍ എത്തിച്ച പ്രതികളെ 14 മണിക്കൂറോളം ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ തന്നെ ഇവരുടെ പങ്ക് സ്ഥിരീകരിച്ചു. തിരിച്ചറിയലിന് കുട്ടിയെയും സഹോദരനെയും പൊലീസ് ക്യാമ്പില്‍ എത്തിച്ചിരുന്നു.
പത്മകുമാറിന്റെ കുടുംബത്തിന് വീട്, നാട്ടിലും തമിഴ്‌നാട്ടിലും കൃഷിത്തോട്ടങ്ങള്‍, കാറുകള്‍, ബേക്കറി എന്നിങ്ങനെ 6 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്. കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ടതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. പത്മകുമാറിന്റെ അമ്മ എതിര്‍ത്തതോടെ നീക്കം തടസ്സപ്പെട്ടു. ജൂണ്‍ അവസാനം ഇവര്‍ മരിച്ചു.
തുടര്‍ന്ന് ഒരു മാസം മുന്‍പാണ് അനിതകുമാരിയുടെ നേതൃത്വത്തില്‍ ആസൂത്രണം നടന്നത്. യുട്യൂബ് വിഡിയോകളിലൂടെ മാസം 5 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന അനുപമയ്ക്ക് ഇക്കൊല്ലം ജൂലായ് മുതല്‍ പണം കിട്ടാതായിരുന്നു. കുട്ടിയെ തട്ടിയെടുക്കുന്നതിനെ ആദ്യം എതിര്‍ത്ത അനുപമയും ഇതോടെ കൂട്ടുനില്‍ക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.
കാറിന് വ്യാജ നമ്പര്‍പ്ലേറ്റുകള്‍ സംഘടിപ്പിച്ചശേഷം പ്രതികള്‍ വിജനമേഖലകളില്‍ കുട്ടികളെ തേടി. തുടര്‍ന്നാണ് വൈകിട്ട് സ്ഥിരമായി ട്യൂഷന് പോകുന്ന സഹോദരങ്ങളെ ഓയൂര്‍ ഓട്ടുമലയില്‍ കണ്ടെത്തിയത്. നവംബര്‍ 24 മുതല്‍ കാത്തിരുന്നെങ്കിലും ആദ്യശ്രമങ്ങള്‍ പാളി. 27ന് വൈകിട്ട് 6 വയസ്സുകാരിക്കൊപ്പം 9 വയസ്സുള്ള സഹോദരനെയും കാറിലേയ്ക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ചു. മൂത്തകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുമെന്ന ഘട്ടത്തില്‍ പെണ്‍കുട്ടിയുമായി കടന്നുകളയുകയും ചെയ്തു. പിറ്റേദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചശേഷം മൂവരും തമിഴ്‌നാട്ടിലേയ്ക്ക് കടന്നു. അതിര്‍ത്തിക്കപ്പുറം പുളിയറയില്‍ വെള്ളിയാഴ്ച ഉച്ചയോടെ പിടിയിലായി.
കുട്ടിയെ തട്ടിയെടുത്തശേഷം ഗുളിക നല്‍കി മയക്കിയാണ് രാത്രി പാര്‍പ്പിക്കാനായി പത്മകുമാറിന്റെ ഇരുനില വീട്ടിലേയ്ക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി ബഹളം ഉണ്ടാക്കിയതോടെയായിരുന്നു ഈ നീക്കം. ഒരു മാസത്തേക്കുള്ള തുണികളുമായാണ് വ്യാഴാഴ്ച പ്രതികള്‍ തമിഴ്‌നാട്ടിലേയ്ക്ക് പോയത്. ഇവരുടെ നായകളെ ഫാം ഹൗസിലേക്കു മാറ്റിയിരുന്നു. തമിഴ്‌നാട്ടില്‍ പ്രതികളെ സഹായിക്കാന്‍ നവാസ് എന്നൊരാളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads