Header ads

CLOSE

സിക്കിമിലെ മിന്നല്‍പ്രളയത്തിന് പിന്നില്‍ ഭൂകമ്പം? കാണാതായവരുടെ എണ്ണം 102 ആയി; ഇതുവരെ 14 പേര്‍ മരിച്ചു

സിക്കിമിലെ മിന്നല്‍പ്രളയത്തിന്  പിന്നില്‍ ഭൂകമ്പം?  കാണാതായവരുടെ എണ്ണം 102 ആയി; ഇതുവരെ 14 പേര്‍ മരിച്ചു

ഗാങ്‌ടോക്: സിക്കിമില്‍ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തിന് കാരണം നേപ്പാളിലെ ഭൂകമ്പമെന്ന് സംശയം.വിദഗ്ധര്‍ ഈ സാധ്യത പരിശോധിക്കുകയാണെന്ന് കേന്ദ്ര ജല കമ്മീഷന്‍. അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് തടാകത്തിലെ വെള്ളം കുത്തിയൊലിച്ചതാകാം മിന്നല്‍പ്രളയത്തിന് ഇടയാക്കിയതെന്നും കേന്ദ്ര ജല കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികര്‍ ഉള്‍പ്പെടെ 102 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കാണാതായ സൈനികരില്‍ ഒരാളെ രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മിന്നല്‍ പ്രളയം. വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിന് സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്കു നയിച്ചതെന്നായിരുന്നു ആദ്യനിഗമനം. ഇതിനുപിന്നാലെ ചുങ്താങ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അണക്കെട്ട് തുറന്നുവിട്ടു.ഇതോടെ നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളില്‍ 20 അടി വരെ ജലനിരപ്പുയര്‍ന്നു. പ്രളയത്തില്‍ സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലായി.നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയുമുണ്ടായി. ലാചെന്‍ താഴ്വരയിലെ നിരവധി സൈനിക സ്ഥാപനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. 14 പാലങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,000 വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം താറുമാറായി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നു. നദി കരകവിഞ്ഞൊഴുകിയതോടെയാണ് നടപ്പാലം തകര്‍ന്നത്. പശ്ചിമ ബംഗാളിനെയും സിക്കിമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 10ന്റെ നിരവധി ഭാഗങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയി. വിവിധയിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. 
സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് സിങ്താമില്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായങ്ങളും മുഖ്യമന്ത്രി പ്രേം സിങ് തമാങിന് ഉറപ്പു നല്‍കി. സംസ്ഥാനത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജൂണില്‍ വടക്കന്‍ സിക്കിമിലെ പെഗോങ് മേഖലയില്‍ കനത്ത മഴയില്‍
പ്രളയമുണ്ടായിരുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads