Header ads

CLOSE

ജി 20 ഉച്ചകോടി: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് കരാര്‍

ജി 20 ഉച്ചകോടി: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ്  സാമ്പത്തിക ഇടനാഴിക്ക് കരാര്‍


പദ്ധതി ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് 
കോറിഡോറിനെ പ്രതിരോധിക്കാന്‍;

ലക്ഷ്യം ഫുജൈറ-ഹൈഫ വഴി യൂറോപ്പ്


ന്യൂഡല്‍ഹി: യുഎസ് സഹകരണത്തോടെ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് ജി20 ഉച്ചകോടിയില്‍ ധാരണ. ഇന്ത്യയില്‍ നിന്ന് കപ്പലില്‍ ഗള്‍ഫിലേതടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും തുടര്‍ന്ന് ട്രെയിനില്‍ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി. 
യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍, തുറമുഖ വികസനം നടപ്പാക്കുന്നതുവഴി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ആശയവിനിമയ ബന്ധത്തിനായി വാര്‍ത്തവിനിമയ കേബിളുകള്‍ സ്ഥാപിക്കുക, റെയില്‍, തുറമുഖ സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഹൈഡ്രജന്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിന്റെ ലക്ഷ്യം.ഇന്ത്യയില്‍ നിന്ന് കപ്പലില്‍ കണ്ടെയ്‌നറുകള്‍ വഴി യുഎഇയുടെ കിഴക്കന്‍ കടല്‍ത്തീരത്തുള്ള ഫുജൈറ തുറമുഖത്തെത്തുന്ന ചരക്ക് പിന്നീട് സൗദി അറേബ്യ, ജോര്‍ദാന്‍ വഴി 2650 കിലോമീറ്റര്‍ റെയില്‍റോഡ് പാതയിലൂടെ ഇസ്രയേലിലെ ഹൈഫ തുറമുഖത്തെത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഏകദേശം 1,850 കിലോമീറ്റര്‍ റെയില്‍റോഡ് ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. ശേഷിക്കുന്ന ഭാഗം സൗദി അറേബ്യ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങി ഉപഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ചരക്കുകള്‍ ഹൈഫ തുറമുഖത്തുനിന്ന് ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ യൂറോപ്പിലെ വിവിധ തുറമുഖങ്ങളിലേക്ക് കയറ്റി അയയ്ക്കും.ഇങ്ങനെ ഘട്ടം ഘട്ടമായി ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് ഇടനാഴി പൂര്‍ത്തിയാക്കും. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന റെയില്‍ എന്‍ജിനുകളാകും ഉപയോഗിക്കുക. ഭാവിയില്‍ വിയറ്റ്‌നാമില്‍ നിന്ന് മ്യാന്‍മര്‍, ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് ചരക്കുകള്‍ അയയ്ക്കാനും എഴുപത്തിരണ്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ചരക്കുകള്‍ യൂറോപ്യന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ഒരു റെയില്‍പ്പാലമായിരിക്കും ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് ഇടനാഴി. 
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. 'രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അടുത്ത തലമുറയ്ക്കായി അടിത്തറ പാകുകയാണെന്നും' പദ്ധതി പ്രഖ്യാപനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 
പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്നായിരുന്നു ഫ്രാന്‍സിന്റെ പ്രഖ്യാപനം. ഇടനാഴിയിലെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സിലറും വ്യക്തമാക്കി. 
ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) പദ്ധതിയെ നേരിടുകയാണ് സാമ്പത്തിക ഇടനാഴിയിലൂടെ ലക്ഷ്യമിടുന്നത്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) റോഡ് പദ്ധതിയുടെ ഭാഗമായി ചൈനയെയും പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ചൈനയിലെ കഷ്ഖര്‍ പ്രദേശവുമായി ഗ്വാദ്വറിനെ ബന്ധിപ്പിച്ച് ഏഷ്യയുടെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാക്കി ഗ്വാദ്വര്‍ തുറമുഖത്തെ മാറ്റാനാണ് ചൈന ലക്ഷ്യമിടുന്നത്.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads