Header ads

CLOSE

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി

ബംഗളുരു: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി.127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂര്‍ത്തിയാക്കിയ പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ (എല്‍1) എത്തിയതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ എത്തുന്നതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്ന് വൈകിട്ട് 4ഓടെ വിജകരമായി പൂര്‍ത്തിയായി. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും ഭൂമിക്കും ഇടയില്‍ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എല്‍1 ബിന്ദുവിലെ പ്രത്യേക സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തിയതോടെ, ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീര്‍ഘകാലം പേടകത്തെ അവിടെ നിലനിര്‍ത്താം. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയാണ് ഐഎസ്ആര്‍ഒ. ആദിത്യ എല്‍1 അഞ്ച് വര്‍ഷം ഇവിടെ തുടര്‍ന്ന് സൂര്യനെക്കുറിച്ച് പഠിക്കും. സൂര്യനെ കൂടുതല്‍ അടുത്തുനിന്ന് നിരീക്ഷിക്കാനും പഠിക്കാനുമായി 2023 സെപ്റ്റംബര്‍ 2ന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്.
ആദിത്യ എത്തിയ എല്‍1 ബിന്ദുവില്‍നിന്ന് സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്. ബംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.ഈ അസാധാരണ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അഭിനന്ദിച്ചു. 
എല്‍1 ബിന്ദുവില്‍ എത്തിയ പേടകത്തിന് മറ്റു തടസ്സങ്ങളില്ലാതെ തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കാനാകും. എല്‍1 ബിന്ദുവിലെത്താന്‍ ഭൂമിയില്‍ നിന്ന് സൂര്യനിലേയ്ക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനമാണ് ആദിത്യ എല്‍1 സഞ്ചരിച്ചത്. അഞ്ച്  വര്‍ഷമാണ് പേടകത്തിന്റെ പ്രതീക്ഷിത ആയുസ്സ്. അതില്‍ കൂടുതല്‍ കാലം അവിടെ നിലനിര്‍ത്താനാകുമെന്ന് ഐഎസ്ആര്‍ഒ കരുതുന്നു.
ഏഴ് പഠനോപകരണങ്ങളാണ് ആദിത്യയിലുള്ളത്. നാലെണ്ണം (പേലോഡ്) സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ (പുറംപാളി) എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളെപ്പറ്റി പഠിക്കും. മറ്റുള്ളവ എല്‍1 പോയിന്റില്‍ നിന്നുള്ള വിവിധതരം കണികകളും തരംഗങ്ങളും പഠിക്കും.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads