Header ads

CLOSE

ബ്രിജ്ഭൂഷന്‍ ലൈംഗികചൂഷണത്തിന് ശ്രമിച്ചുവെന്ന് എഫ്‌ഐആര്‍

ബ്രിജ്ഭൂഷന്‍ ലൈംഗികചൂഷണത്തിന് ശ്രമിച്ചുവെന്ന് എഫ്‌ഐആര്‍

ഒമ്പതിനകം ബ്രിജ്ഭൂഷനെ അറസ്റ്റുചെയ്തില്ലെങ്കില്‍ പ്രക്ഷോഭമെന്ന് കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി:ബിജെപി എംപിയും ദേശീയ റെസ്ലിംഗ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗ് ലൈംഗികപീഡനം നടത്തിയെന്ന് എഫ്‌ഐആര്‍. ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പൊലീസ് ഗുരുതരകുറ്റങ്ങള്‍ ചുമത്തിയ വിവരം പുറത്തുവന്നിരിക്കുന്നത്.
ശ്വാസപരിശോധനയുടെ പേരില്‍ വനിതാതാരങ്ങളുടെ ടി ഷര്‍ട്ട് മാറ്റി ശരീരത്തില്‍ അപമര്യാദയോടെ തൊട്ടു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ തടവി, സ്വകാര്യവിവരങ്ങള്‍ തിരക്കി, ടൂര്‍ണമെന്റിനിടെ സംഭവിച്ച പരിക്കുകള്‍ക്ക് റെസ്ലിംഗ് ഫെഡറേഷന്‍ ചികിത്സ നല്‍കുന്നതിന് പ്രത്യുപകരമായി ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആറില്‍ ഉള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡയറ്റീഷ്യനോ പരിശീലകനോ അംഗീകരിക്കാത്ത 'അജ്ഞാത ഭക്ഷ്യവസ്തുക്കള്‍' മികച്ച പ്രകടനത്തിന് നല്ലതെന്ന് പറഞ്ഞ് കഴിക്കാന്‍ നല്‍കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നെഞ്ചില്‍ അശ്ലീല ഉദ്ദേശ്യത്തോടെ തടവി, അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ പെരുമാറി തുടങ്ങിയവയും എഫ്‌ഐആറിലുണ്ട്. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ 7 വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിപ്രകാരമാണ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 6 പേരുടെ പരാതി ഒരുമിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രത്യേകവുമാണ് പൊലീസ് പരിഗണിച്ചത്.
മുറിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ കൂട്ടമായേ നടക്കാറുള്ളൂവെന്നും ഒറ്റയ്ക്ക് കണ്ടാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളുമായി ബ്രിജ് ഭൂഷന്‍ സമീപിക്കുമെന്നും താരങ്ങള്‍ പരാതിയില്‍ ആരോപിക്കുന്നു. 'ഒരിക്കല്‍ ബ്രിജ് ഭൂഷന്‍ എന്നെ വിളിപ്പിച്ചു. എന്റെ ടി ഷര്‍ട്ട് ഉയര്‍ത്തി കൈ കൊണ്ട് വയര്‍ വരെ തടവി. ശ്വാസപരിശോധനയെന്ന മട്ടില്‍ പൊക്കിളില്‍ കൈയമര്‍ത്തി' ഒരു പരാതിക്കാരി പറയുന്നു. 
മത്സരത്തിനിടെ പരിക്കേറ്റപ്പോള്‍, ചികിത്സാച്ചെലവ് ഗുസ്തി ഫെഡറേഷന്‍ വഹിക്കാമെന്നും പകരമായി തന്റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റണമെന്നും ബ്രിജ് ഭൂഷന്‍ പറഞ്ഞതായി മറ്റൊരു ഗുസ്തിതാരം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 'മാറ്റില്‍ കിടക്കവേ, ബ്രിജ് ഭൂഷന്‍ അടുത്തേക്കു വരികയും എന്നെ ഞെട്ടിച്ചുകൊണ്ട് കുനിഞ്ഞ് ടിഷര്‍ട്ട് ഉയര്‍ത്തുകയും ചെയ്തു. പരിശീലകന്റെ അസാന്നിധ്യത്തിലും എന്റെ സമ്മതമില്ലാതെയുമാണ് ഇങ്ങനെ ചെയ്തത്. ശ്വാസപരിശോധനയെന്ന മട്ടില്‍ മാറിടത്തില്‍ കൈ വയ്ക്കുകയും വയര്‍ വരെ തടവുകയും ചെയ്തു' മറ്റൊരു താരം പരാതിയില്‍ പറയുന്നു.
'ഒരു ദിവസം റസ്റ്റോറന്റില്‍ അത്താഴം കഴിക്കാന്‍ ഇരിക്കുമ്പോള്‍, ബ്രിജ് ഭൂഷന്‍ എന്നെ മാത്രം അയാളുടെ കൂടെയിരിക്കാന്‍ വിളിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്, അനുമതിയില്ലാതെ, അയാളുടെ കൈ എന്റെ മാറിടത്തില്‍ വയ്ക്കുകയും തടവുകയും ചെയ്തു. വയറ്റിലേയ്ക്കും കൈ എത്തിച്ചു. ഞാന്‍ അസ്വസ്ഥത കാണിച്ചിട്ടും കണ്ടില്ലെന്നു നടിച്ച് വീണ്ടും മാറിടത്തിലും വയറ്റിലും അങ്ങോട്ടുമിങ്ങോട്ടും മൂന്നുനാലുവട്ടം സ്പര്‍ശിച്ചു' മറ്റൊരു താരം പരാതിപ്പെടുന്നു. ഒരിക്കല്‍ ബ്രിജ് ഭൂഷന്‍ കിടപ്പറയിലേക്കു ക്ഷണിക്കുകയും ബലമായി കെട്ടിപ്പിടിക്കുകയും ചെയ്‌തെന്ന് മറ്റൊരു താരം ആരോപിക്കുന്നു.
'ടീമിന്റെ ഫോട്ടോ എടുക്കുന്ന സമയത്ത് ഞാന്‍ അവസാന നിരയിലാണ് നിന്നത്. ബ്രിജ് ഭൂഷന്‍ എന്റെ അരികില്‍ വന്ന് നിന്നു. എന്റെ നിതംബത്തില്‍ ഒരു കൈ സ്പര്‍ശിച്ചപ്പോള്‍ ഞെട്ടിപ്പോയി. വൃത്തികെട്ട രീതിയിലും അസ്വസ്ഥമാക്കുന്ന തരത്തിലും പ്രവര്‍ത്തിച്ചതു ബ്രിജ് ഭൂഷനായിരുന്നെന്നു മനസ്സിലായി. മാറി നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ എന്റെ ചുമലില്‍ ബലമായി പിടിച്ചു നിര്‍ത്തി.' മറ്റൊരു പരാതിയില്‍ പറയുന്നു. റസ്ലിംഗ് ഫെഡറേഷന്‍ സെക്രട്ടറി വിനോദ് തോമറും മോശമായി പെരുമാറിയെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷന്‍ നിഷേധിച്ചു. ലൈംഗികാതിക്രമപരാതി തെളിയിക്കപ്പെട്ടാല്‍ തൂക്കിലേറി മരിക്കാന്‍ തയാറാണ്. ഗുസ്തിയില്‍ 20-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയതിനു പിന്നില്‍ തന്റെ കഠിനാദ്ധ്വാനവുമുണ്ടെന്നും കൈസര്‍ഗഞ്ചില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ബ്രിജ് ഭൂഷന്‍ പറഞ്ഞു. ബ്രിജ് ഭൂഷന് എതിരായ കേസുകള്‍ പരിഗണനയിലാണെന്നും അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.അതേസമയം ഈ മാസം ഒമ്പതിനകം ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പം പ്രക്ഷോഭമാരംഭിക്കുമെന്ന് കാട്ടി കര്‍ഷക സംഘടനാ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. 
കേന്ദ്ര സര്‍ക്കാരിന് ജൂലായ് ഒമ്പത് വരെ സമയമുണ്ട്. ബ്രിജ്ഭൂഷന്റെ അറസ്റ്റില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും ഞങ്ങള്‍ തയ്യാറല്ല. അത് നടപ്പായില്ലെങ്കില്‍ ജൂണ്‍ ഒമ്പതിന് ഞങ്ങള്‍ ജന്തര്‍ മന്തറിലേക്ക് പോകും. രാജ്യത്തുടനീളം പഞ്ചായത്തുകള്‍ നടത്തും. ഗുസ്തി താരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം. ബ്രിജ് ഭൂഷനെ ഉടന്‍ അറസ്റ്റ് ചെയ്യണ'മെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത് ആവശ്യപ്പെട്ടു. ജൂണ്‍ ഒമ്പതിന് ജന്തര്‍ മന്തറില്‍ പ്രതിഷേധമിരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads