Header ads

CLOSE

അമേരിക്കന്‍ ആയുധങ്ങളുമായി വിമാനം ഇസ്രയേലില്‍; ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലേയ്ക്ക്

അമേരിക്കന്‍ ആയുധങ്ങളുമായി  വിമാനം ഇസ്രയേലില്‍; ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലേയ്ക്ക്

വാഷിങ്ടന്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലിന് കൂടുതല്‍ പിന്തുണ യുമായി യുഎസ്. അമേരിക്കയില്‍ നിന്ന് ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) അറിയിച്ചു. എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് എത്തിയതെന്ന് ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല.
ഹമാസിന്റെ ആക്രമണത്തില്‍ 14 യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കയിവരില്‍ യുഎസ് പൗരന്മാരുമുണ്ടെന്നും ഇത് തീര്‍ത്തും ക്രൂരമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം  ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചു.  യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 ആയ സാഹചര്യത്തിലാണ് ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനം. 
'പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശമാണിത്. ഇസ്രയേലുകാര്‍ എന്താണ് അനുഭവിക്കുന്നത് എന്നത് അവരുടെ നേതാക്കളില്‍നിന്ന് നേരിട്ട് അറിയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുവഴി അവര്‍ക്ക് എന്താണ് ആവശ്യമെന്നും യുഎസിന് എങ്ങനെയാണ് അവരെ ഏറ്റവും മികച്ച രീതിയില്‍ സഹായിക്കാന്‍ കഴിയുകയെന്നും അറിയുകയാണ് ലക്ഷ്യം' ബ്ലിങ്കന്റെ സന്ദര്‍ശനത്തെ കുറിച്ച് മാത്യു മില്ലര്‍ പറഞ്ഞു. ബ്ലിങ്കനും മില്ലറുമാണ് ഇസ്രയേലില്‍ എത്തുക.  യുഎസിന്റെ സാമ്പത്തികസൈനിക സഹായം, ബന്ദികളെ മോചിപ്പിക്കല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. 
ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണത്തില്‍ ഗാസ സിറ്റി തകരുന്നതിനിടെ, ശനിയാഴ്ച ഹമാസ് സായുധസംഘം ഭേദിച്ച ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രയേല്‍ സേന പ്രഖ്യാപിച്ചു. വടക്കന്‍ ഇസ്രയേല്‍ പ്രദേശത്തുനിന്ന് ഹമാസ് സംഘാംഗങ്ങളായ 1500 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും തിങ്കളാഴ്ചയ്ക്ക് ശേഷം നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.  ഗാസയിലെ വ്യോമാക്രമണങ്ങള്‍ക്കു തിരിച്ചടിയായി വടക്കന്‍ ഇസ്രയേല്‍ നഗരമായ ആഷ്‌കലോണിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. നഗരം വിടാന്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയ ശേഷമായിരുന്നു ആക്രമണം.
പലസ്തീന്‍ വീടുകള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ ഓരോ വട്ടം ബോംബാക്രമണം നടത്തുമ്പോഴും തടവിലുള്ള ഓരോ ഇസ്രയേല്‍ പൗരനെ വീതം കൊല്ലുമെന്ന് ഹമാസ് ഭീഷണിയുയര്‍ത്തി. ഗാസയില്‍ 150ല്‍ ഏറെ ബന്ദികളുണ്ടെന്നാണ് വിവരം. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 835 പലസ്തീന്‍കാരും കൊല്ലപ്പെട്ടു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads