Header ads

CLOSE

ഇന്ത്യ ലോകകപ്പ് ഫൈനലില്‍: ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചു

ഇന്ത്യ ലോകകപ്പ് ഫൈനലില്‍: ന്യൂസീലന്‍ഡിനെ 70  റണ്‍സിന് തോല്‍പ്പിച്ചു

മുംബൈ: കിവീസിനെതിരെ 70 റണ്‍സിന്റെ വന്‍വിജയവുമായി ഇന്ത്യ ലോകകപ്പ് ഫൈനലില്‍. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലേറ്റ പരാജയത്തിന് ന്യൂസീലന്‍ഡിനോട് വാങ്കഡെയില്‍ ഇന്ത്യ പ്രതികാരം വീട്ടി. വിരാട് കോലിയും ശ്രേയസ് അയ്യരും ബാറ്റിംഗിലും മുഹമ്മദ് ഷമി ബോളിംഗിലും തിളങ്ങിയതാണ് ഇന്ത്യയെ കൂറ്റന്‍ വിജയത്തിലെത്തിച്ചത്. ന്യൂസീലന്‍ഡിന്റെ മറുപടി ബാറ്റിംഗ് 327 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ  50 ഓവറില്‍ 4ന് 397. ന്യൂസീലന്‍ഡ്  48.5 ഓവറില്‍ 327ന് പുറത്ത്.റെക്കോര്‍ഡ് പ്രകടനങ്ങളുമായി വിരാട് കോലിയും മുഹമ്മദ് ഷമിയും നിറഞ്ഞാടിയ മത്സരത്തില്‍ ശ്രേയസ് അയ്യരും രോഹിത് ശര്‍മ്മയും കിവീസ് നിരയില്‍ ഡാരില്‍ മിച്ചലും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. സെഞ്ച്വറിയുമായി കളം നിറഞ്ഞ ഡാരില്‍ മിച്ചലിന്റെ ഒറ്റയാള്‍ പോരാട്ടം ന്യൂസീലന്‍ഡിനെ ജയത്തിലെത്തിക്കാന്‍ പ്രാപ്തമായില്ല. ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഞായറാഴ്ച ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടും.  
ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡിന് സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന് കാച്ച് നല്‍കിയാണ് ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും പുറത്തായത്. ഇരുവരും 13 റണ്‍സ് വീതം നേടി. 
പിന്നീടൊന്നിച്ച വില്യംസന്‍  മിച്ചല്‍ സഖ്യം ടീമിനെ തകര്‍ച്ചയില്‍നിന്ന് കരകയറ്റി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 181 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ തകര്‍പ്പനടിയുമായി കളം നിറഞ്ഞ മിച്ചല്‍ 85 പന്തുകളില്‍ സെഞ്ച്വറി കണ്ടെത്തി. പിന്നാലെ വില്യംസനെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ച് ഷമി ഈ കൂട്ടുകെട്ട് തകര്‍ത്തു. 73 പന്ത് നേരിട്ട കിവീസ് ക്യാപ്റ്റന്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 69 റണ്‍സ് നേടി.
വില്യംസന്‍ പുറത്തായ അതേ ഓവറില്‍ ടോം ലാഥത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ലോകകപ്പില്‍ 50 വിക്കറ്റ് തികച്ചു. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ടോം ലാഥം റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.  ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളില്‍നിന്ന് (17) ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി. ഏറ്റവും കുറവ് പന്തുകളില്‍നിന്ന് ഈ നേട്ടത്തിലെത്തുന്ന താരം കൂടിയാണ് ഷമി. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്.
ആറാമനായിറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 41 റണ്‍സുമായി പുറത്തായി. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച ഫിലിപ്‌സ് ജഡേജയുടെ കൈകളില്‍ കുടുങ്ങി. മാര്‍ക് ചാപ്മാന്‍ (5 പന്തില്‍ 2) വേഗത്തില്‍ മടങ്ങി. സ്‌കോര്‍ 306ല്‍ നില്‍ക്കേ, ഡാരില്‍ മിച്ചലിനെ ഷമി ജഡേജയുടെ കൈകളിലെത്തിച്ച് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 119 പന്തില്‍ നിന്ന് 7 സിക്‌സും 9 ഫോറുമടക്കം 134 റണ്‍സാണ് ഡാരില്‍മിച്ചല്‍ അടിച്ചുകൂട്ടിയത്.
10 പന്തില്‍ 9 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറെ മുഹമ്മദ് സിറാജും ടിം സൗത്തിയെ ഷമിയും മടക്കി.  ലോക്കി ഫെര്‍ഗൂസനെക്കൂടി രാഹുലിന്റെ കൈകളിലെത്തിച്ച് ഷമി ന്യൂസീലന്‍ഡ് ഇന്നിംഗ്‌സിന് തിരശീലയിട്ടു. മത്സരത്തില്‍ ആകെ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണിത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ് നേടി. വിരാട് കോലി ഏകദിന കരിയറിലെ 50ാം സെഞ്ച്വറി കണ്ടെത്തിയ മത്സരത്തില്‍ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ പലതും മാറ്റിക്കുറിച്ചാണ് ടീം ഇന്ത്യ മുന്നേറിയത്. 
ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോലി ക്രീസ് വിട്ടത്. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 49 സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം എന്നീ റെക്കോര്‍ഡുകളിലും കോലി സച്ചിനെ മറികടന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ 10 മത്സരങ്ങളില്‍നിന്ന് 711 റണ്‍സാണ് കോലി നേടിയത്. 700നു മുകളില്‍ ഒരു ലോകകപ്പ് പതിപ്പില്‍ നേടുന്ന ആദ്യ താരവുമായി കോലി. 106 പന്തുകളില്‍നിന്നാണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 113 പന്തില്‍ 117 റണ്‍സ് നേടിയ കോലി ടിം സൗത്തിയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് കാച്ച് നല്‍കിയാണ് മടങ്ങിയത്. 
നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ലോകകപ്പില്‍ കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. 27 ഇന്നിംഗ്‌സുകളില്‍നിന്ന് 50 സിക്‌സാണ് രോഹിത്ത് അടിച്ചെടുത്തത്. 34 ഇന്നിംഗ്‌സുകളില്‍ 49 സിക്‌സുകള്‍ അടിച്ച വെസ്റ്റിന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് ശര്‍മ്മ പിന്നിലാക്കിയത്.
ലോകകപ്പില്‍ 1,500 റണ്‍സും രോഹിത് സെമി ഫൈനല്‍ പോരാട്ടത്തില്‍ പിന്നിട്ടു. മത്സരത്തില്‍ 29 പന്തുകള്‍ നേരിട്ട താരം 47 റണ്‍സെടുത്തു പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ കെയ്ന്‍ വില്യംസന്‍ കാച്ചെടുത്താണ് രോഹിത്തിനെ പുറത്താക്കിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മന്‍ ഗില്‍ കടുത്ത പേശീവലിവിനേത്തുടര്‍ന്ന് 23ാം ഓവറില്‍ ക്രീസ് വിട്ടു. നാലാം നമ്പരിലിറങ്ങിയ ശ്രേയസിനെ സാക്ഷിയാക്കി കോലി സെഞ്ച്വറി പൂര്‍ത്തിയാക്കി. ഗാലറിയില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും റെക്കോര്‍ഡ് നേട്ടത്തിന് സാക്ഷിയായി.
ശ്രേയസ് അയ്യര്‍ വമ്പന്‍ അടികളുമായി കളം നിറഞ്ഞതോടെ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. 70 പന്തുകള്‍ നേരിട്ട ശ്രേയസ് 105 റണ്‍സ് നേടി പുറത്തായി. 67 പന്തില്‍ നിന്നാണ് ശ്രേയസ് സെഞ്ച്വറി കണ്ടെത്തിയത്. 4 ഫോറും 8 സിക്‌സുമടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിംഗ്‌സ്. ആറാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിന് ഒരു റണ്‍സ് മാത്രമേ കണ്ടെത്താനായുള്ളൂ. 
അവസാന ഓവറിലും ബൗണ്ടറികള്‍ കണ്ടെത്തിയ കെ.എല്‍.രാഹുല്‍ ടീം സ്‌കോര്‍ നാനൂറിനടുത്തെത്തിച്ചു.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads