Header ads

CLOSE

അത്രമേല്‍ മുറിവേല്‍ക്കയാല്‍

അത്രമേല്‍ മുറിവേല്‍ക്കയാല്‍
GEETHA PIC



ഗീതമഹേശ്വരി

കവിത

ചിന്തകളില്‍ 
ചക്രവാതച്ചുഴി രൂപപ്പെട്ടപ്പോഴാവാം
ചൈത്രാംബരത്തിലെ ചിത്രങ്ങള്‍ 
കറുത്തിരുണ്ടു പോയത്

ഇടിയും മിന്നലും കാറ്റും
ഭയപ്പെടുത്തിയിട്ടും
ഒളിക്കാതിരുന്നതിനാലാവാം
അന്തിവെളിച്ചോം കെടുത്തി
ഇരുള്‍ക്കൂടാരത്തിലടച്ചത്

മേഘപടങ്ങളുടെ ഭാവപ്പകര്‍ച്ച
അവിചാരതമായതിനാലാവാം
ചോരയിതളുകള്‍ ചൂടിയ
ഹൃദയം പെയ്തുകൊണ്ടേയിരുന്നത്

നിമിഷാര്‍ദ്ധവേഗതയില്‍
പാറിപ്പറന്ന ചിന്തകള്‍
തലച്ചോറിനെ ചുഴറ്റിയടിച്ചപ്പോഴാവാം
ഹൃദയത്തിന്റെ പ്രതീക്ഷകളും 
സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞത്

കാലംതെറ്റി അണിഞ്ഞതിനാലാവാം
വേനലിന്റെ ഉലയില്‍
ഊതിയുരുക്കിയ പൊന്നരഞ്ഞാണമെല്ലാം
വിഷുവെത്തുംമുമ്പേ ഊര്‍ന്നുപോയത്

പാടങ്ങളായ പാടങ്ങളൊക്കെ മണ്ണിട്ടുമൂടി 
കൊലചെയ്തതിനാലാവാം
വിഷുപ്പക്ഷി പാടാത്തതും
കൊറ്റിയും മാടത്തയും 
പറന്നു പറന്നകന്നതും

പത്തായമൊക്കെ വിറ്റ് 
പരിഷ്‌ക്കാരം നിറച്ചതിനാലാവാം
കാലം പിണങ്ങിയതും
മുത്തശ്ശി കരുതിയപൊന്നാര്യന്‍
മുളയ്ക്കാതെപോയതും

പാതയോരങ്ങളില്‍
അനുരാഗത്തിന്റെ അടയാളങ്ങള്‍
പതിപ്പിച്ചതിനാലാവാം
വേനലിന്റെ ഗുല്‍മോഹര്‍
തലയറ്റ് കടയറ്റ് ഉടലറ്റ്
ചോരചാറിക്കിടന്നത്

ഇരയും വേട്ടക്കാരനും
ഇണയായി മാറിയതിനാലാവാം
വസന്തങ്ങള്‍ മഞ്ഞച്ചതും
ബലിമൃഗങ്ങളുടെ ചോരക്കറയാല്‍
വീടകങ്ങള്‍ വീഞ്ഞൊഴുക്കിയതും

മുലചുരത്തിയ മലയുടെ 
മുടിയറുത്തതിനാലാവാം
ഉദരം പിളര്‍ന്നതും
പുഴ പൊക്കിള്‍ക്കൊടിയറുത്തതും
മാനംകറുത്ത് തോരാതെപെയ്തതും.

ഇനിയുമെത്തുമൊരു പ്രളയത്തില്‍
ഉയര്‍ന്ന് പൊങ്ങുമൊരു 
കടലിലൊഴുകിനടക്കുമേവരു
മെന്നൊരോര്‍മ്മപ്പെടുത്തലാവാം
മേഘവിസ്‌ഫോടനങ്ങളുരുവിട്ടുകൊണ്ടേയിരുന്നത്.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads