Header ads

CLOSE

ജനാധിപത്യം വിജയിക്കുന്നു: രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിക്ക് സ്റ്റേ; എംപി സ്ഥാനം തിരിച്ചുകിട്ടും

ജനാധിപത്യം വിജയിക്കുന്നു:   രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിക്ക് സ്റ്റേ;    എംപി സ്ഥാനം തിരിച്ചുകിട്ടും

ന്യൂഡല്‍ഹി:മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതിവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും.സുപ്രീംകോടതി കേസിന്റെ വസ്തുതകളിലേയ്ക്ക് കടന്നല്ല. എന്നാല്‍ കേസില്‍ രാഹുലിന് പരാമാവധി ശിക്ഷ നല്‍കാന്‍ തീരുമാനിച്ച വിചാരണക്കോടതി അതിന്റെ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസ് ബി.ആര്‍.ഗവായ് അദ്ധ്യക്ഷനായ ബഞ്ചിന്റെ തീരുമാനം.
പരാമവധി ശിക്ഷ നല്‍കിയത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുലിന്റെ പൊതുജീവിതത്തെയും പാര്‍ലമെന്ററി ജീവിതത്തേയും മാത്രമല്ല, അദ്ദേഹം ലോക്‌സഭാംഗമായ വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ അവകാശങ്ങളെയും പരമാവധി ശിക്ഷ ബാധിക്കുമെന്നും കോടതി പറഞ്ഞു. ഒരു വര്‍ഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കില്‍ ലോക്‌സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്ന് വാദത്തിനിടെ  ജസ്റ്റീസ് ഗവായ് നിരീക്ഷിച്ചിരുന്നു. സ്റ്റേ അനുവദിക്കണമെങ്കില്‍ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് അപകീര്‍ത്തിക്കേസില്‍ പരാതി നല്‍കിയ പൂര്‍ണേഷ് മോദിക്കു വേണ്ടി മഹേഷ് ജഠ്മലാനി ചൂണ്ടിക്കാട്ടിയപ്പോള്‍ വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചായിരുന്നു ജസ്റ്റീസ് ഗവായി പറഞ്ഞത്.
ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നു കോടതി ചോദിച്ചു. പരാമവധി ശിക്ഷ കൊടുക്കുന്നതിനു വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ചു കോടതി പരാമര്‍ശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ മുഴുവന്‍ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എംപിയെന്ന നിലയുള്ള പരിഗണന നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്  കോടതി ചൂണ്ടിക്കാട്ടി.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റാണ് സമയം അനുവദിച്ചത്. മനു അഭിഷേക് സിങ്വിയാണ് രാഹുലിനായി വാദിച്ചത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീം കോടതയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.


കേസിന്  കാരണം 
'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ട്?' 
എന്ന പരാമര്‍ശം


2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍, 'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ട്?' എന്നു നടത്തിയ പരമാര്‍ശമാണ് കേസിനടിസ്ഥാനം. പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ മാര്‍ച്ച് 23ന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി രാഹുലിന് 2 വര്‍ഷം തടവും പിഴയും വിധിച്ചു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു.
അതേസമയം, മജിസ്‌ട്രേട്ട് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഇപ്പോഴും സൂറത്ത് ജില്ലാ കോടതിയിലുണ്ട്. അപ്പീലില്‍ തീര്‍പ്പുണ്ടാകുംവരെ സൂറത്ത് ജില്ലാ കോടതി രാഹുലിനു ജാമ്യം നല്‍കിയിട്ടുണ്ട്. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads